ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Aluva ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 21 പേരില്‍നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ അച്ഛനെയും മകനെയും അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല മുതിരമാലി എ.ആര്‍. രാജേഷ് (50), മകന്‍ അക്ഷയ് രാജേഷ് (23) എന്നിവരെയാണ് സി.ഐ. പി.എസ്. സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടിയത്. ഹൈക്കോടതി നിര്‍ദേശാനുസരണം മറ്റൊരു കേസില്‍ ചോറ്റാനിക്കര കോടതിയില്‍ ജാമ്യം എടുക്കാനെത്തിയ രാജേഷ് ജോലിത്തട്ടിപ്പ് കേസില്‍ പോലീസ് പിന്നാലെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ജാമ്യം നേടിയില്ല. ഇതേത്തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത്  കാക്കനാട് ജയിലിലാക്കി.

ജയിലില്‍ കഴിഞ്ഞ രാജേഷിനെ കാണാനെത്തിയവരെ നിരീക്ഷിച്ചാണ് അക്ഷയ് രാജേഷിനെ ആലുവയില്‍ നിന്നു പിടിച്ചത്. അരൂര്‍ മുക്കത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇവര്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റിക്രൂട്ടിങ് ഏജന്‍സി നടത്തി വരുകയായിരുന്നു. പ്രശസ്ത സ്ഥാപനങ്ങളില്‍ മാസം രണ്ടര ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭ്യമാക്കുമെന്നും പത്ത് ദിവസത്തിനുള്ളില്‍ ജോബ് വിസ ശരിയാകുമെന്നും കാട്ടി സാമൂഹിക മാധ്യമങ്ങളിലാണ് ഇവര്‍ പരസ്യം നല്‍കിയത്. ഇതില്‍ വിശ്വസിച്ച് പണം കൈമാറിയ കേരളത്തില്‍നിന്നുള്ള 21 പേരും െബംഗളൂരുവിലുള്ള ഒരാളുമാണ് പരാതിപ്പെട്ടത്.