NCD അഥവ Non Convertable Debunture എന്ന കടപ്പത്ര വില്‍പ്പനയിലൂടെ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും അരങ്ങേറുന്നത് വന്‍ തട്ടിപ്പാണ്. സിനിമാ താരങ്ങളെയടക്കം വച്ച് വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് പല NBFC കളും കച്ചവടം തുടങ്ങിയിരിക്കുന്നത്. ധൂര്‍ത്തും പണം വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുകൾ സമ്പാദിക്കുന്നതാണ് പല കമ്പനികളുടെയും മുഖമുദ്ര. വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം NCD ഇറക്കി ജനങ്ങളുടെ സമ്പാദ്യമെല്ലാം ചില തട്ടിപ്പു കമ്പനികൾ കൈക്കലാക്കുകയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ചുരുക്കം NBFC കൾക്ക് കൂടി അപവാദമുണ്ടാക്കുകയാണ് ഇക്കൂട്ടർ. രാഷ്ട്രീയത്തേക്കാൾ വളക്കൂറുള്ള മണ്ണായിക്കണ്ട് ചില രാഷ്ട്രീയ നേതാക്കളും ഈ രംഗത്തേക്ക് ചുവടുമാറ്റുന്നുണ്ട്.
. NCD യില്‍ നിക്ഷേപിക്കുന്ന പണത്തിന് റിസര്‍വ് ബാങ്കോ സെബിയോ ഒരു ഗ്യാരണ്ടിയും നല്‍കുന്നില്ല. മാത്രമല്ല വളരെ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും പേര് പറഞ്ഞാണ് മിക്ക NBFC കളും നിക്ഷേപങ്ങള്‍ കൈക്കലാക്കുന്നത്. ബിസിനസ് വിപുലീകരണത്തിനാണെന്ന പേരിലാണ് NCD കൾ ഇറക്കുന്നത്. എന്നാൽ സംഭവിക്കുന്നത് മറ്റൊന്നാണ്.
സ്വര്‍ണ്ണ പണയം ഒഴികെ മറ്റ് കാര്യമായ ഒരു ബിസിനസും പലരും ചെയ്യുന്നില്ല. ഇതുപോലും ചെയ്യാത്ത NBFC കളും നിരവധിയാണ്. ഇവരെല്ലാവരും തന്നെ NCD യിലൂടെ ആയിരക്കണക്കിന് കോടിരൂപ ഓരോ വര്‍ഷവും സമാഹരിക്കുന്നു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും നിക്ഷേപകന് തിരികെ നല്‍കണം. അതിനുതക്ക ലാഭം ഉണ്ടാകുന്ന ഒരു ബിസിനസ്സും ഇവരൊന്നും ചെയ്യുന്നില്ല. പണം നിക്ഷേപിക്കുന്നവര്‍ ഇതൊക്കെ പരിശോധിക്കണമെന്നും സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രമേ പണം നിക്ഷേപിക്കാവൂ എന്നും SEBI വ്യക്തമായി പറയുന്നുണ്ട്. NBFC കള്‍ NCD യിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ആ കമ്പനിയുടെ ബിസിനസ് കൂടുതല്‍ വിപുലീകരിക്കുവാനാണെന്ന പേരിലാണ്.. എന്താണ് ഇവര്‍ ചെയ്യുന്ന ബിസിനസ്സുകളെന്നും NCD യിലൂടെ തങ്ങള്‍ കടംകൊടുത്ത പണവും അതിന്റെ പലിശയും കൃത്യമായി മടക്കിനല്കാനുള്ള ലാഭം കമ്പനിയുടെ ബിസിനസ്സിലൂടെ ലഭിക്കുന്നുണ്ടോ എന്നും കമ്പനിയുടെ ചെയര്മാന് ആരാണെന്നുമൊക്കെ പണം നിക്ഷേപിക്കുന്ന ഓരോ വ്യക്തിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ പലരുടെയും ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെന്നെത്തുന്നത് തട്ടിപ്പ് കമ്പനികളിലേക്കായിരിക്കും.
കേവലം 6 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്നാണ് ചിലരുടെ മോഹന വാഗ്ദാനം. പരസ്യത്തിലെ നിബന്ധനകള്‍ ആര്‍ക്കും വായിച്ചെടുക്കുവാന്‍ കഴിയില്ല. കേരളത്തിലെ മുന്‍നിര പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കോടികള്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഇവര്‍ തട്ടിപ്പിന് ഇരകളെ കണ്ടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് സംബന്ധിച്ച ഒരു വാര്‍ത്തയും മുൻനിര മാധ്യമങ്ങൾ നല്‍കാറില്ല. പണം നിക്ഷേപിക്കുവാന്‍ ചെല്ലുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്നത് ഏതൊക്കെ പേപ്പറില്‍, എന്തൊക്കെയാണെന്ന് പോലും പാവം നിക്ഷേപകർക്ക് അറിയില്ല. NCD യുടെ കാലാവധി കഴിഞ്ഞാലും പലര്‍ക്കും പറഞ്ഞ തുക തിരികെ നല്‍കാറില്ല. നിക്ഷേപകന്റെ അനുവാദമില്ലാതെ NCD കള്‍ പുതുക്കി ഇടുന്ന നടപടിയുമുണ്ട്. ചിലരാകട്ടെ വാങ്ങുന്ന നിക്ഷേപം മറ്റുപല കടലാസ് കമ്പിനികളിലേക്ക് മാറ്റുന്നു. ക്രമേണ ആ കമ്പനി നഷ്ടത്തില്‍ ആകുകയും പൂട്ടിക്കെട്ടുകയും ചെയ്യും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴുണ്ട്.
സാമ്പത്തിക തട്ടിപ്പിന്റെ പറുദീസയായി കേരളം മാറിക്കഴിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളെ പറ്റിക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത് പ്രബുദ്ധരെന്ന് സ്വയം വീമ്പു പറയുന്ന മലയാളിയായിരിക്കും. നിക്ഷേപ തട്ടിപ്പും, ലോണ്‍ തട്ടിപ്പും, ബാങ്കിലെ അക്കൌണ്ടില്‍ നിന്ന് വന്‍ തുകകള്‍ ഒഴുകിമാറുന്നതുമൊക്കെ ഇന്ന് സര്‍വസാധാരണം. എല്ലാം പെട്ടെന്ന് മറക്കുന്ന മലയാളികള്‍ ഒന്നിനുപിറകെ മറ്റൊന്നായി തട്ടിപ്പിന്റെ ഇരയാകുകയാണ്. ചോര വിയര്‍പ്പാക്കി സമ്പാദിച്ച ലക്ഷങ്ങളും കോടികളും തട്ടിപ്പുകാര്‍ വളരെ അനായാസമാണ് കൈക്കലാക്കുന്നത്. പലരും കേസിനും പരാതിക്കും പോകാറില്ല. എവിടെ പരാതികൊടുക്കണം, ഏതു കോടതിയില്‍, എങ്ങനെ കേസ് കൊടുക്കണം എന്നൊന്നും കേരളത്തിലെ വിദ്യാസമ്പന്നര്‍ക്ക് അറിയില്ല. ആകെ അറിയാവുന്നത് പോലീസില്‍ ഒരു പരാതി നല്‍കുക എന്നത് മാത്രമാണ്. പലയിടങ്ങളിലും കനിവിന്റെ ഒരു കണികപോലും തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ലഭിക്കാറുമില്ല.