ടി പി ചന്ദ്രശേഖരൻ വധക്കേസ്; കൊടി സുനിക്ക് പരോൾ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചു. മകന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊടി സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണ നിലയില്‍ ലഭിക്കുന്ന പരോള്‍ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പും തീരുമാനിച്ചിരുന്നു. അതീവ സുരക്ഷാ ജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റിയത്. സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.