കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരവർപ്പിച്ച് സ്‌മൃതി ദീപ പ്രയാണം സംഘടിപ്പിച്ചു. രാവിലെ 10ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന സ്മൃതി ദീപ പ്രയാണം വൈകിട്ട് ആറിന് മാനവീയം വീഥിയിൽ എത്തിച്ചേരും. ചലച്ചിത്ര പ്രതിഭകളായ ജെ സി ഡാനിയേൽ, പി കെ റോസി, പ്രേം നസീർ, സത്യൻ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ മെറിലാൻഡ് സ്റ്റുഡിയോയിലും ആദരമർപ്പിച്ചാകും പ്രയാണം .
നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ കെ ആൻസലൻ എം എല്‍ എ സ്മൃതി ദീപ പ്രയാണം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിഖ്യാത ചലച്ചിത്രകാരൻ ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ സ്‌മൃതി ദീപം ആദ്യ അത് ലറ്റിന് കൈമാറി. നെയ്യാറ്റിൻകര മുനിസിപ്പല്‍ ചെയർമാൻ പി.കെ. രാജ്‌മോഹൻ ചടങ്ങിന് ആശംസകളർപ്പിച്ചു. 12 കിലോമീറ്റർ സഞ്ചരിച്ചു വഴുതൂർ എത്തിച്ചേരുന്ന സ്‌മൃതി ദീപം നടി നെയ്യാറ്റിൻകര കോമളത്തിന്റെ കുടുംബത്തിന് കൈമാറി. തുടർന്ന് മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിച്ചേരും. അനവധി ചലച്ചിത്ര പ്രതിഭകളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മെറി ലാൻഡ് സ്റ്റുഡിയോയുടെ ചരിത്ര പ്രാധാന്യത്തിനുള്ള പരിപാടിയാണ്.
വട്ടിയൂർക്കാവിൽ എത്തിച്ചേരുന്ന പ്രയാണം മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായിക പി കെ റോസിയുടെ ഓർമകൾക്ക് ആദരവർപ്പിക്കും. പി കെ റോസിയുടെ കുടുംബവും പി കെ റോസി ഫൗണ്ടേഷൻ അംഗങ്ങളും ചേർന്ന് സ്‌മൃതി ദീപം ഏറ്റുവാങ്ങും.തുടർന്ന് പാളയം എൽ എം എസ് കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ സത്യന്റെ സാന്നിധ്യത്തിൽ ദീപം അടുത്ത അത് ലറ്റിന് കൈമാറും. വൈകിട്ട് ആറിനു മാനവീയം വീഥിയിലെ മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ പ്രതിമയ്ക്കുമുന്നിൽ പ്രയാണം സമാപിക്കും. സമാപന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ , അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.