കണ്ണൂര്‍ വിമാനതാവളത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിച്ച് ശാരദ ടീച്ചര്‍
കല്യാശേരി : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ക്ക് സപ്പോർട്ട് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേർണിയുടെ ലീഡേർസ് ബുധനാഴ്ച്ച രാവിലെ കല്ല്യാശ്ശേരിയിലെ ‘ശാരദാസില്‍’ മുൻ മുഖ്യമന്ത്രിയുടെ ഭാര്യ ശാരദ ടീച്ചറെ നേരില്‍ കാണുകയായിരുന്നു. കണ്ണൂർ എയർപോർട്ടിന്റെ വികസന മുരടിപ്പില്‍ ആശങ്കയുണ്ടെന്നും ഫ്ലൈറ്റ് സർവ്വീസുകള്‍ അത്യാവശ്യത്തിന് ഇല്ലാത്തതിനാല്‍ പല യാത്രകളും നടത്താൻ പറ്റുന്നില്ലെന്നും, സഖാവ് വിഭാവനം ചെയ്ത രീതിയില്‍ കഴിഞ്ഞ ആറ് വർഷമായി എയർപോർട്ടിനെ വളർത്തിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ലെന്ന് ശാരദ ടീച്ചർ അഭിപ്രായപ്പെട്ടു. തുടർന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ കേന്ദ്ര ടൂറിസം മന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് അഭ്യർത്ഥിച്ചു. ‘അമ്മയ്ക്ക് ഒരു പുതുവത്സര സമ്മാനമായി’ പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് വൈകാതെ നല്‍കണമെന്ന് മന്ത്രിയോട് ശാരദ ടീച്ചർ അഭ്യർത്ഥിച്ചു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് മലബാറിലെ ടൂറിസത്തിന് വലിയൊരു നേട്ടമാവുമെന്നും ഇതിന് വേണ്ടിയുള്ള ആത്മാർത്ഥ ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് സുരേഷ് ഗോപി, ശാരദ ടീച്ചർക്ക് ഉറപ്പ് നല്‍കി. എയർപോർട്ടിന്റെ വികസനത്തിന് വേണ്ടി മലബാറിലെ ജനത ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങള്‍ക്കും ശാരദടീച്ചറുടെ പിന്തുണയുണ്ടാവുമെന്നും ടീച്ചർ കൂട്ടിച്ചേർത്തു.
മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് അനുമതി ലഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ സ്റ്റാറ്റസ് നല്‍കി വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുവാനുള്ള അവസരം ഒരുക്കണമെന്ന്, എയർപോർട്ട് ഡയറക്ടർ ശ്രീ. ഹസ്സൻ കുഞ്ഞി, ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേർണിയുടെ സെക്രട്ടറി ജയദേവൻ മാല്‍ഗുഡി, രക്ഷാധികാരികളായ സദാനന്ദൻ. എ.ആർകിടെക്റ്റ് മധുകുമാർ, വൈസ് പ്രസിഡന്റ് ശ.ഷംസീർ, സോമൻ എന്നിവരാണ് ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേർണിയുടെ നേതൃത്വത്തില്‍ ശാരദാസില്‍ ചെന്ന് നായനാരുടെ പത്നി ശാരദ ടീച്ചറെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചത്.