അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.
മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പി എം ജി ജങ്ഷനിൽ നിന്നും വിദ്യാർത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ആയിരത്തോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു. 117 പവൻ സ്വർണ്ണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമ്മിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ക്ഷണിച്ചു. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പിന്റെ നിർമ്മാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമാവുകയായിരുന്നു.