വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം: പുനരധിവാസ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിനുള്ള തുക കൈമാറി

വട്ടിയൂര്‍ക്കാവ് : വട്ടിയൂര്‍ക്കാവ്  ജംഗ്ഷൻ വികസനത്തിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ജില്ലാ കളക്ടര്‍ ജറോമിക്ക് ജോര്‍ജ് ഐ.എ.എസ് ഏറ്റുവാങ്ങി. കിഫ്ബിയില്‍ നിന്നും ലഭ്യമായ 60,08,34,218 (60.08 കോടി) രൂപയുടെ ചെക്ക് ട്രിഡ ചെയര്‍മാൻ കെ. സി വിക്രമൻ കളക്ടര്‍ക്ക് കൈമാറി. വി. കെ പ്രശാന്ത് എം. എല്‍. എ ചടങ്ങില്‍ മുഖ്യാതിഥിയായി. വട്ടിയൂര്‍ക്കാവിന്റെ സ്വപ്ന പദ്ധതിയായ ജംഗ്ഷൻ വികസനം അതിന്റെ പ്രാവര്‍ത്തിക ഘട്ടത്തിലേക്ക് എത്തിയെന്നും നടപടികള്‍ എത്രയും വേഗം പുരോഗമിക്കുമെന്നും വി. കെ പ്രശാന്ത് പറഞ്ഞു. 27.04 കോടി രൂപയാണ് പദ്ധതിക്കായി കിഫ്‌ബി ആദ്യം തീരുമാനിച്ചതെങ്കിലും വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് തുക വര്‍ദ്ധിപ്പിക്കുകയായിരുന്നു. സംയുക്തമായ പ്രവര്‍ത്തനത്തിലൂടെയാണ് തുക ഏറ്റുവാങ്ങുന്നതിലേക്ക് എത്താൻ കഴിഞ്ഞതെന്ന് കളക്ടര്‍ പറഞ്ഞു. ഏറ്റവും നൂതനമായ, ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള നിര്‍മ്മാണ രീതിയായിരിക്കും കൈക്കൊള്ളുകയെന്ന് പദ്ധതിയുടെ മുഖ്യ ആര്‍ക്കിടെക്റ്റായ ജി. ശങ്കര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ വര്‍ഷങ്ങളായുള്ള ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കാണ് ജംഗ്ഷൻ വികസനത്തിലൂടെ പരിഹാരം ഉണ്ടാകുക. കുടപ്പനക്കുന്ന് കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ ഐ. എം പാര്‍വ്വതി, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ വി. കെ പ്രശാന്ത് എം.എല്‍.എയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.