ഡിസം.17-ന് കടം എഴുതിത്തള്ളാൻ കൂട്ട ധർണ്ണ
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തുന്നു
ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തുന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഡിസംബർ 17-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യുന്നു. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പി .എം .വിനോദ് (കെ പി എം എസ് ), എം. കെ .ദാസൻ (സിപിഐ എംഎൽ റെഡ് സ്റ്റാർ), അജിത് പച്ചനാടൻ , പി എ പ്രേം ബാബു, അഡ്വ. പി.ഒ.ജോൺ (NDLF), അഡ്വ. തുഷാർ നിർമ്മൽ സാരഥി, മാഗ്ലിൻ ഫിലോമിന (തീര ഭൂസംരക്ഷണവേദി) ഡോ.പി .ജി. ഹരി, ഹരി.എസ് (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സി.പി .നഹാസ് (പുരോഗമന യുവജനപ്രസ്ഥാനം), സേതു സമരം, പി.എ. കുട്ടപ്പൻ, പി .കെ. വിജയൻ, ഷാജി.പി.കെ, സലീം വൈലിശേരി, ലതിക ബാലകൃഷ്ണൻ, പ്രീതാ ഷാജി , പി .കെ .പുഷ്ക്കരൻ , പി.ജെ. മാനുവൽ എന്നിവർ സംസാരിക്കും. സംസ്ഥാന ചെയർപേഴ്സൺ അഡ്വ.പി.എ.പൗരൻ അധ്യക്ഷത വഹിക്കും.
പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും, പ്രകൃതി ദുരന്തങ്ങളും, കോവിഡും, വികലമായ സാമ്പത്തിക നയങ്ങളും ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ അതിജീവനംതന്നെ അസാദ്ധ്യമാക്കിയിരിക്കയാണ്. മൈക്രോ ഫൈനാൻസിന്റെ പലിശക്കെണിയിൽ കൂടി കുടുങ്ങുന്നതോടെ ഏതുനിമിഷവും ആകെയുള്ള കിടപ്പാടത്തിൽ നിന്നുതന്നെ ഏതുനിമിഷവും കുടിയിറക്കപ്പെടുന്ന ദുരവസ്ഥയിലാണ്. ഭൂപരിഷ്കരണ വഞ്ചനയിലൂടെ മണ്ണിൽ പണിയെടുക്കുന്നവരെ കുടികിടപ്പുകളിലേക്കും, ലക്ഷം വീട് കോളനികളിലേക്കും തള്ളപ്പെട്ടവരെ അവിടെനിന്നും വായ്പാ കുടിശ്ശികയുടെ പേരിൽ കുടിയിറക്കുകയാണ്, ബാങ്കുകൾ ! ഈ സാഹചര്യത്തിൽ, സർക്കാർ കൊണ്ടുവന്ന “റവന്യു റിക്കവറി ജപ്തി തടയൽ ഭേദഗതി നിയമം” നോക്കുകുത്തി മാത്രമാണ്. സർഫാസി, ആർബിട്രേഷൻ ജപ്തി നടപടികളെ തടയാൻ ഈ നിയമം പര്യാപ്തമല്ല. നാടെങ്ങും ജപ്തി പ്രളയമാണ്. കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, കിടപ്പാട ജപ്തി തടയാൻ നിയമം കൊണ്ടുവന്നും ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട ചരിത്ര സന്ദർഭമാണിത്. 12 വർഷമായി സാധാരണക്കാരെ തെരുവിൽ എറിയുന്ന ജനവിരുദ്ധ ബാങ്കിങ് നിയമങ്ങൾക്കെതിരെ സന്ധിയില്ലാതെ പൊരുതി കൊണ്ടിരിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ഈ നീതിപൂർവമായ സമരത്തിലേക്ക് ക്ഷണിക്കുന്നു.