ഗൂഗിൾ പേ വഴി ഒന്നരലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

വിഴിഞ്ഞം: വനിതാ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) പിടിയിൽ. മേനംകുളം സ്വദേശിനിയും ഇപ്പോൾ കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ താമസിക്കുന്ന അനുപമയുടെ പരാതിയിലാണ് പോലീസ് നടപടി. ജോലി വാഗ്ദാനം നൽകിയും വീട് വെക്കാൻ ലോൺ ഏർപ്പാടാക്കി കൊടുക്കാമെന്നും വിശ്വസിപ്പിച്ചു പല തവണകളായി ഗൂഗിൾ പേ വഴി 1,60,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. ഏഴുലക്ഷം രൂപയുടെ ലോൺ പാസായെന്ന് പറഞ്ഞ് ചെക്ക് നൽകിയാണ് പണം തട്ടിയത്. പണമില്ലാതെ ചെക്ക് മടങ്ങിയതോടെ താൻ കബളിപ്പിക്കലിന് ഇരയായെന്ന് മനസിലായതോടെ വിഴിഞ്ഞം പോലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന പ്രതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പോലീസ് ആണെന്നും ഭർത്താവ് പോലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും വിശ്വസിപ്പിച്ചിരുന്നത്. സ്കൂളിലെ എസ്പിസി പരിശീലനത്തിനിടയിൽ പോലീസുകാരോടൊപ്പംനിന്ന് എടുത്ത ഫോട്ടോകളും കാണിച്ചു വിശ്വസിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.