ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ;ഹൈക്കോടതി

കൊച്ചി :   ലെസ്ബിയൻ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അഫീഫയുടെ മാതാപിതാക്കളിൽനിന്നും കൂട്ടാളികളിൽനിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് കോടതിയുടെ നിർദേശം.അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയിട്ടും തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.