കുട്ടികളുടെ യാത്രാനിരക്ക് പരിഷ്‌കരിച്ചതിലൂടെ; ഏഴ് വര്‍ഷത്തിനിടെ റെയില്‍വേ നേടിയത് 2,800 കോടി രൂപ

ന്യൂഡല്‍ഹി: കുട്ടികളുടെ യാത്രാനിരക്ക് പരിഷ്‌കരിച്ചതിലൂടെ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച അധിക വരുമാനം 2,800 കോടിയിലേറെ രൂപയാണ് . വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടികളുടെ യാത്രാ നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് ഏറ്റവുമധികം ലാഭമുണ്ടായത് 2022-23 ലാണ്. 560 കോടി രൂപ ഈ കാലയളവില്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഏറ്റവും കുറവ് വരുമാനം 2020-21 ലാണ്. കോവിഡ് വ്യാപനംമൂലം 157 കോടി രൂപ മാത്രമായിരുന്നു അ കാലയളവില്‍ റെയില്‍വേയ്ക്ക് ലഭിച്ചത്.
അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുമെന്ന് 2016 മാര്‍ച്ച് 31-നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 21 മുതല്‍ പരിഷ്‌കരണം നടപ്പാക്കി. ഇതിനുമുമ്പ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് വേണമെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ പകുതിയായിരുന്നു ഈടാക്കിയിരുന്നത്. അതേസമയം, പുതിയ പരിഷ്‌കരണത്തിന് ശേഷവും പകുതി നിരക്കില്‍ കുട്ടികള്‍ക്ക് യാത്രാ ചെയ്യാന്‍ സാധിക്കും. എന്നാല്‍, പ്രത്യേകം സീറ്റ് അനുവദിക്കില്ല. ഒപ്പം യാത്രചെയ്യുന്ന ആളുടെ സീറ്റില്‍തന്നെ കുട്ടിയും ഇരിക്കണം.
ചന്ദ്ര ശേഖര്‍ ഗൗര്‍ എന്നയാളാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ റെയില്‍വേയ്ക്ക് നല്‍കിയത്. ഏഴ് വര്‍ഷത്തിനിടെ ആകെ യാത്രചെയ്ത കുട്ടികളില്‍ 70 ശതമാനവും പൂര്‍ണ ടിക്കറ്റ് നിരക്ക് നല്‍കി സീറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേയുടെ കണക്കുകളില്‍ പറയുന്നത്. ദീര്‍ഘദൂര യാത്രകളില്‍ മുതിര്‍ന്നയാള്‍ക്കും കുട്ടിക്കും ഒരേ സീറ്റില്‍ ഇരിക്കുക എന്നത് വളരെ പ്രയാസകരമാണെന്നും ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് വലിയ നേട്ടമാണുണ്ടായതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.