25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്നാട് സ്വദേശികളായ നാലുപേർ
പാലക്കാട്: കേരളം കാത്തിരുന്ന 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്നാട് സ്വദേശികളായ നാലുപേർ. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ അണ്ണൂർ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42). വാളയാറിലെ കടയിൽ ’25 കോടി ബമ്പർ’ എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് കൗതുകത്തിന് ഇവർ ചേർന്നെടുത്ത മൂന്ന് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം. ടിക്കറ്റ്
തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന വാളയാർ ചന്ദ്രാപുരം സ്വദേശിയായ സുഹൃത്തിനെ ഒരാഴ്ച മുമ്പ് വീട്ടിലെത്തി കണ്ട് മടങ്ങുമ്പോഴാണ് ഗുരുസ്വാമിയുടെ ബാവ ലോട്ടറി ഏജൻസിയിൽ നിന്ന് നാലുപേരും ചേർന്ന് ടിക്കറ്റെടുത്തത്. ഇന്നലെ ഉച്ചയ്ക്കുശേഷം സമ്മാനമുണ്ടെന്ന വിവരം സുഹൃത്തുക്കൾ വിളിച്ചുപറയുമ്പോഴാണ് അറിയുന്നതെന്ന് പാണ്ഡ്യരാജ് പറഞ്ഞു. കുപ്പുസ്വാമിയെയാണ് ടിക്കറ്റ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത്.
കുപ്പുസ്വാമി നാട്ടിൽ ചായക്കട നടത്തുകയാണ്. ഇവിടെ ജോലിചെയ്യുന്നയാളാണ് പാണ്ഡ്യരാജ്. സ്വാമിനാഥനും രാമസ്വാമിയും റിയൽ എസ്റ്റേറ്റ് ഇടനിലക്കാരാണ്. ഇന്നലെ ഉച്ചയ്ക്ക് പാണ്ഡ്യരാജ് ഒഴികെ മറ്റ് മൂവരും ചേർന്നാണ് ടിക്കറ്ര് ലോട്ടറി ഓഫീസിൽ എത്തിച്ചത്. പാണ്ഡ്യരാജ് ചെന്നൈയിൽ കുടുംബസമേതം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാലാണ് എത്താത്തത്. നാലുപേർ ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കുമെന്നുമുള്ള പ്രസ്താവനയും തിരിച്ചറിയൽ രേഖകളും നോട്ടറി സത്യപ്രസ്താവനയും ടിക്കറ്റിനൊപ്പം കൈമാറി.