പാസ്‌പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍; വീട്ടമ്മയ്ക്ക് രക്ഷകനായി

കോട്ടയം:  പാസ്‌പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ വീട്ടമ്മയ്ക്ക് രക്ഷകനായി. ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി. പ്രദീപ്കുമാര്‍ രക്ഷകനായത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കാണ് പ്രദീപ്കുമാര്‍, പൊയ്കയില്‍ വീട്ടിലെത്തിയത്. 10-ാംവാര്‍ഡ് മുന്‍ അംഗംകൂടിയായ ലിസിയാമ്മയും, കിടപ്പുരോഗിയായ ഭര്‍ത്താവ് പി.സി.ജോസഫുംമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെ, വീടിന്റെ പൂമുഖത്തിരുന്ന ലിസിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത് പ്രദീപിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമമായി. ദിവസങ്ങളായി ഉപയോഗിക്കാതെകിടന്ന, ഇവരുടെ വീട്ടിലെ കാര്‍ തുടര്‍ച്ചയായ പരിശ്രമത്തിനൊടുവില്‍ സ്റ്റാര്‍ട്ടായി. സമയം പാഴാക്കാതെ ലിസിയാമ്മയെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍, ഹൃദ്രോഗമാണെന്നും ബ്ലോക്കുണ്ടെന്നും ആശുപത്രിയധികൃതര്‍ പറഞ്ഞതായി പോലീസറിയിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ട് രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.